ജി എസ് ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി

ജി എസ് ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിേډലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും ധനമന്ത്രിയും നേരിട്ടും കത്തുകള്‍ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വര്‍ദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്‍റെ ഭാഗമായാണ് ലോട്ടറി മേഖലയില്‍ നികുതി വര്‍ദ്ധനവിന് കാരണമായതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പ്രതികരിച്ചു.

എന്നാല്‍, മറ്റു തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്ന നിരവധി സാധാരണ ജനങ്ങളുടെ തൊഴില്‍ മേഖല എന്ന നിലയില്‍ ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമായിരുന്നു. അതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ റവന്യൂ വരുമാനത്തില്‍ കുറവ് ഉണ്ടാകുമെങ്കിലും എങ്കിലും ടിക്കറ്റ് വിലയില്‍ വര്‍ദ്ധനവ് വരുത്താതെ നിലവിലെ ടിക്കറ്റ് നിരക്കുകളില്‍ തന്നെ വില്‍പ്പന നടത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.

ജി എസ് ടി 28% നിന്നും 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെങ്കിലും ടിക്കറ്റിന്‍റെ വില 50 രൂപയായി തന്നെ നിലനിര്‍ത്താനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്‍റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിനുമേല്‍ സര്‍ക്കാരിന് 3.35 രൂപ റവന്യൂ വരുമാനത്തില്‍ കുറവുണ്ടാകും.

ഒരു ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഇത്തരത്തില്‍ 3.35 കോടി രൂപയുടെ കുറവാണ് സര്‍ക്കാരിന് ഉണ്ടാവുക.സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മിച്ചം, ഡിസ്കൗണ്ട്, ഏജന്‍സി സമ്മാനം, സമ്മാനം എന്നിവയില്‍ കുറവ് വരുത്തിയാണ് വില വര്‍ദ്ധനവ് ഒഴിവാക്കിയത്. ആകെ വിറ്റു വരവിന്‍റെ 60% തുക സമ്മാനമായി നല്‍കുന്നുണ്ട്. എന്നാല്‍ വിറ്റു വരവില്‍ കുറവ് വന്നത് കാരണം ആകെ സമ്മാനത്തുകയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഏജന്‍റ് ഡിസ്കൗണ്ട്, ഏജന്‍സി പ്രൈസ് എന്നിവയുടെ ഘടനയില്‍ എങ്ങനെ മാറ്റം വരുത്താം എന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.

ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടി നിരക്ക് പരിഷ്കരണം സംസ്ഥാനലോട്ടറി മേഖലയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.