ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; പുറത്തിറങ്ങുന്നത് 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം

ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു; പുറത്തിറങ്ങുന്നത് 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം

തിരുവനന്തപുരം: പ്രമാദമായ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഭാസ്കര കാരണവരുടെ മകന്റെ ഭാര്യയായിരുന്ന ഷെറിൻ.

മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈകോടതിയും ശരിവെച്ചു. ഷെറിൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജീവപര്യന്തം ശിക്ഷ സുപ്രീംകോടതിയും ശരിവെച്ചിരുന്നു.

മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. കാമുകൻ ബാസിത് അലി കേസിലെ രണ്ടാം പ്രതിയാണ്. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്.

ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ഫോൺ കോളുകൾ പോയത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.